Thursday, January 15, 2015

സ്വാമി വിവേകാനന്ദ ജയന്ധി @ചാത്തന്നൂര്‍

ചാത്തന്നൂര്‍ : സ്വാമി വിവേകാനന്ദ ജയന്ധി ആഘോഷങ്ങളുടെ ഭാഗമായി ഏ ബി വി പി ചാത്തന്നൂര്‍ മണ്ഡല്‍ സമിതിയുടെ ആഭ്മുഖ്യത്തില്‍ അനുസ്മരണ യോഗം നടന്നു .സംഘമന്ദിറില്‍ നടന്ന അനുസ്മരണ യോഗം മണ്ടല്‍ കാര്യവാഹ് മീനാട് ഗീരീഷ് അനുസ്മരണ പ്രഭാഷണം നടത്തി.സ്വാമി വിവേകാനന്ദന്ടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി











Friday, January 2, 2015

ചെങ്കണ്ണ് പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല by Arunsatheesan

ചാത്തന്നൂര്‍: വേനല്‍ക്കാല രോഗമായ ചെങ്കണ്ണ് പടര്‍ന്നു പിടിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് നേത്രപടലങ്ങളില്‍ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. മഴയും പകല്‍നേരത്തെ ചൂടുമാണ് രോഗം പടരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ് പടര്‍ന്നുപിടിക്കാറെങ്കിലും ഈ അടുത്ത കാലത്തായി വൈറസ് ബാധയും രോഗം വരുത്തുന്നു. രോഗം മാറണമെങ്കില്‍ നാലുമുതല്‍ ഏഴു ദിവസം വേണ്ടിവരും. ചാത്തന്നൂര്‍ മേഖലയില്‍ ഇതുവരെ രണ്ടായിരത്തോളം പേര്‍ ചെങ്കണ്ണ് ബാധിച്ച് ചികിത്സ തേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചെങ്കണ്ണ് ബാധ സ്‌കൂളുകളിലെ ഹാജര്‍ നിലയിലും കുറവ് വരുത്തിയുട്ടുണ്ട് എന്ന് അധ്യാപകര്‍ പറയുന്നു. ചെങ്കണ്ണ് മറ്റുള്ള കുട്ടികള്‍ക്ക് പകരുമെന്ന കാരണത്താല്‍ പല കുട്ടികളോടും സ്‌കൂളില്‍ അസുഖം ഭേദമായിട്ട് എത്തിയാല്‍ മതിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നു. ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും അധികം വൈകാതെ മറ്റേ കണ്ണിനെയും ബാധിക്കും. വൈറസിനെ തുടര്‍ന്നുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രമേ ബാധിക്കുകയുളളു. പീളകെട്ടലും കുറവാകും. കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം നീണ്ടുനില്‍ക്കും. ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ കണ്ണിന് കടുത്ത ചുവപ്പു നിറം ഉണ്ടാകും മണ്‍തരികള്‍ കണ്ണില്‍പോയതുപോലെയുള്ള അസ്വസ്ഥത രാവിലെ എഴുന്നേല്‍ക്കുമ്പോഴും അല്ലാതെയും പീളകെട്ടല്‍ കണ്ണിന് ചൊറിച്ചില്‍, വേദന, കണ്ണില്‍ നിന്ന് വെള്ളം വരുക, കണ്‍പോളകളില്‍ നീര് എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം വന്നാല്‍ നേത്രരോഗ വിദഗ്ധന്റെ നിര്‍ദ്ദേശാനുസരണം മരുന്നുകള്‍ ഉപയോഗിക്കണം. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് മറ്റുളളവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കുകയും അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. കണ്ണിന് പരിപൂര്‍ണ വിശ്രമം ആവശ്യമാണ്. വായന ഒഴിവാക്കണം. കമ്പ്യൂട്ടര്‍ ഉപയോഗവും ടി.വി കാണലും ഉപേക്ഷിക്കണം. വെയില്‍ കൊള്ളുന്നതും അടുപ്പില്‍ നിന്നും മറ്റുമുള്ള ചൂടേല്‍ക്കുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. രോഗം ബാധിച്ചവരുമായി അടുത്തിടപഴകാതിരിക്കുകയാണ് രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, രോഗികളുടെ സ്പര്‍ശനമേറ്റ വസ്തുക്കള്‍ വഴിയാണ് രോഗം പകരുന്നത്. രോഗി ഉപയോഗിച്ച ടവല്‍, കണ്ണട, കമ്പ്യൂട്ടര്‍ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വാഷ്‌ബേസിനിലെ ടാപ്പ്, സോപ്പ്, തോര്‍ത്ത്, റിമോട്ട് കണ്‍ട്രോള്‍, പുസ്തകം, പേന തുടങ്ങിയവയിലൂടെ രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരുന്നു. രോഗിയുടെ കണ്ണുകളിലേക്ക് നോക്കുന്നതിലൂടെ ഒരിക്കലും രോഗം പകരില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണ് രോഗം ബാധിച്ചു ചെന്നാല്‍ മരുന്നില്ലാത്ത അവസ്ഥയാണ്. കൂടുതല്‍ ഡോക്ടര്‍മാരും വെളിയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ കുറിച്ച് കൊടുക്കാന്‍ പറയുന്നതിനാല്‍ പാവപ്പെട്ട രോഗികള്‍ വലയുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കാനും രോഗത്തിന് മരുന്നും കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Thursday, January 1, 2015

കെഎസ്ആര്‍ടിസി ഡിപ്പോ ഇരുട്ടില്‍

ചാത്തന്നൂര്‍: കെഎസ്ആര്‍ടിസി ചാത്തന്നൂര്‍ ഡിപ്പോ ഇരുട്ടില്‍. പരിഹാരമില്ലാതെ അധികൃതര്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിന് യാത്രക്കാര്‍ നിത്യവും എത്തിച്ചേരുകയും മുന്നൂറിലേറെ ജീവനക്കാര്‍ ജോലിചെയ്യുന്നതുമായ ഡിപ്പോയില്‍ വൈദ്യുതി നിലച്ചാല്‍ പകരം സംവിധാനമില്ല. വിളക്കുകള്‍ നാമമാത്രമാണ്. ദിനംപ്രതി നാല്‍പതിലേറെ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോയില്‍ എംപാനല്‍ ജീവനക്കാരടക്കം 160ലധികം കണ്ടക്ടര്‍മാരുണ്ട്. ഇതില്‍ മുപ്പതിലധികംപേര്‍ വനിതകളാണ്. ഇവരുടെയും ഡ്യൂട്ടി തീരുന്നത് രാത്രി എട്ടിനുശേഷമാണ്. ക്യാഷ് കൗണ്ടറിനോട് ചേര്‍ന്ന് നിന്നുതിരിയാന്‍ ഇടമില്ലാത്ത ഒരു മുറിയില്‍ ഒരു ഡസ്‌കും ബഞ്ചും മിന്നാമിനുങ്ങിന്റെ വെട്ടമുള്ള ഒരു അറുപത് വാട്‌സിന്റെ ലൈറ്റും മാത്രമാണുള്ളത്. ഇവിടെയാണ് വനിതാജീവനക്കാര്‍ അടക്കമുള്ളവര്‍ പണം എണ്ണിതിട്ടപ്പെടുത്തുന്നത്. കറന്റ് പോയാല്‍ മെഴുകുതിരി വെട്ടത്തിലും മൊബൈല്‍ഫോണ്‍ വെട്ടത്തിലുമാണ് പണം എണ്ണുന്നത്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക ജീവനക്കാരും പ്രത്യേകിച്ച് സ്ത്രീകള്‍ ബാഗില്‍ മെഴുകുതിരിയും തീപ്പെട്ടിയും കരുതിയാണ് ജോലിക്കെത്തുന്നത്. കറന്റില്ലാത്ത ദിവസങ്ങളില്‍ ഇവര്‍ വീട്ടിലേക്കുപോകുന്നത് മണിക്കൂറുകള്‍ വൈകിയാണ്. രാത്രികാലങ്ങളില്‍ ഡിപ്പോയിലെത്തുന്ന യാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓഫീസിനോടും ക്യാഷ് കൗണ്ടറിനോടും ചേര്‍ന്ന് തന്നെയാണ് കാത്തിരിപ്പുകേന്ദ്രവും. ഇവിടെയുള്ള മൂന്ന് ട്യൂബ് ലൈറ്റുകളില്‍ കത്തുന്നത് ഒന്നുമാത്രം. ബാക്കിയുള്ള ട്യൂബ് ലൈറ്റുകളുടെ നിസാരമായ അറ്റകുറ്റപ്പണികള്‍പോലും നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ദിവസവും വരുമാനമുള്ള ഇവിടെ ക്യാഷ് കൗണ്ടറില്‍ ഷിഫ്റ്റ് അനുസരിച്ച് ജോലിചെയ്യുന്നത് വനിതകളാണ്. ഇത്തരം അവസ്ഥകളില്‍ കറന്റുകൂടി ഇല്ലാതെവരുന്നത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവിടെ ലൈറ്റുകള്‍ മാറുന്നതും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും ജീവനക്കാരുടെ കീശയില്‍ നിന്നും പണം ചിലവാക്കിയാണെന്നും ആക്ഷേപമുണ്ട്. വാഹനങ്ങളുടെ പ്രധാനപ്പെട്ട അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് രാത്രിയിലാണെന്നത് ഈ ദുരിതത്തിന് ആക്കം കൂട്ടുന്നു. ഒരു ഇന്‍വര്‍ട്ടര്‍ സംവിധാനമെന്ന ആശയത്തിന് ഡിപ്പോയോളം പഴക്കമുണ്ട്. പുരുഷ ജീവനക്കാര്‍ക്ക് ശൗചാലയം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതായിട്ട് ഒരു വര്‍ഷത്തിലധികമായി. റോഡിനോട് ചേര്‍ന്നുള്ള ഒരു ചെറിയ ശൗചാലയമാണ് ഇപ്പോഴുള്ളത്. അതിന്റെ ചുറ്റിനും കാട് വളര്‍ന്ന് കിടക്കുന്നു. സര്‍ക്കാര്‍ വനിതാക്ഷേമത്തിനായി അനുവദിച്ച പ്രത്യേക ഫണ്ടുപയോഗിച്ച് വനിതായാത്രക്കാരുടെ വിശ്രമകേന്ദ്രമായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് നിലവില്‍ എടിഒ ഓഫീസും കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്. വനിതാ ജീവനക്കാര്‍ക്കും സ്ത്രീയാത്രക്കാര്‍ക്കും വിശ്രമിക്കാനുള്ള കേന്ദ്രമാണ് കയ്യേറിയിരിക്കുന്നത്. ഇവിടെ സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി വനിതാ സെക്യൂരിറ്റിയെ നിയമിക്കണമെന്ന ആവശ്യവുമായി വനിതാജീവനക്കാരും രംഗത്തുണ്ട്. ഡിപ്പോകളുടെ വികസനം ലക്ഷ്യമാക്കി നിര്‍മ്മിച്ച ഗ്യാരേജിന്റെ അടിസ്ഥാനനിര്‍മ്മാണത്തിന് മുമ്പെ തകര്‍ന്നത്, ഉദ്യോഗസ്ഥന്മാര്‍ നടത്തുന്ന അഴിമതിക്ക് മുഖ്യഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ദിവസവും അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനുമിടയില്‍ വരുമാനമുള്ള ഡിപ്പോയില്‍ രാപ്പകലില്ലാതെ അധ്വാനിച്ചുകൊണ്ട് ഈ തുകയുമായെത്തുന്ന ജീവനക്കാര്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എത്രയും വേഗം ഒരുക്കണമെന്ന് തൊഴിലാളികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു



പുതുവര്‍ഷത്തിന് കറുത്തപുലരി

ചാത്തന്നൂര്‍: 2015 ജനുവരി ഒന്നിന്റെ സൂര്യന്‍ ഉദിച്ചുയര്‍ന്നത് സുഹൃത്തുക്കളുടെ മരണവാര്‍ത്തയുമായി. പുതുവര്‍ഷം ആഘോഷിച്ചു മടങ്ങിയവരാണ് ഇന്നലെ കാരംകോട് നടന്ന അപകടത്തില്‍ മരണപ്പെട്ടത്. നിരവധി അപകടങ്ങളില്‍ എണ്ണമില്ലാത്ത ജീവനുകള്‍ നഷ്ടപ്പെടുത്തിയ സ്ഥലമാണ് കല്ലുവാതുക്കലിനും ചാത്തന്നൂരിനും മധ്യേയുള്ള ആറു കിലോമീറ്റര്‍ ദൂരം. അപകടം നടന്നാല്‍ ഉടന്‍ തന്നെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന നാട്ടുകാര്‍ ഇക്കുറി പക്ഷേ ഉറക്കമുണരുമ്പോഴേക്ക് ദുരന്തം നടന്നുകഴിഞ്ഞിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ടാങ്കറില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചതെന്ന് പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ ആള്‍ട്ടോകാര്‍ പൂര്‍ണ്ണമായും തകര്‍ന്ന് ടാങ്കറിന്റെ അടിയിലേക്ക് കയറി. അപകട ശബ്ദംകേട്ട് സ്ഥലത്തെത്തിയ ആശിര്‍വാദ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ് വിവരം ഹൈവേ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ സ്ഥലത്തെത്തിയ ഹൈവേ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി. പുലര്‍ച്ചെയായതിനാലും ദേശീയപാതയില്‍ യാത്രക്കാര്‍ കുറവായതിനാലും അപകടത്തില്‍പ്പെട്ടവര്‍ ഏറെനേരം വാഹനത്തില്‍ കുടുങ്ങിക്കിടന്നു. പരവൂരിലും കൊല്ലത്തും നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു മൃതദേഹങ്ങള്‍. കാറില്‍ നിന്നും കിട്ടിയ മൊബൈല്‍ഫോണ്‍ വഴിയും കോളേജിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നും ലഭിച്ച പേരും വിവരങ്ങളും കോളേജ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ധ്യാപകരും സഹപാഠികളും സ്ഥലത്തെത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്.ആദില്‍ഷാ, സിജോ ജോര്‍ജ് ജോണ്‍, സയ്യിദ് ഇന്‍സമാം തങ്ങള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ചാത്തന്നൂരിലെയും നിക്‌സണ്‍ എബി മാത്യു, അജുപ്രകാശ്, അരുണ്‍ കെ.സാബു എന്നിവരുടെ മൃതദേഹങ്ങള്‍ കൊട്ടിയത്തെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചിരുന്നു

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പൂതക്കുളത്ത് സിപിഎമ്മുകാരുടെ ആസൂത്രിത ആക്രമണം byഅരുണ്‍സതീശന്‍

പരവൂര്‍: പൂതക്കുളം സ്‌കൂളില്‍ എസ്എഫ്‌ഐ നടത്തുന്ന സമരാഭാസത്തെ ചോദ്യം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരേ മാര്‍ക്‌സിസ്റ്റ് ക്രിമിനലുകള്‍ ആസൂത്രിത ആക്രമണം നടത്തുകയും വീടുകള്‍ക്ക് നേരേ കല്ലെറിയുകയും ചെയ്തു. ആക്രമത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്കു പരിക്കേല്‍ക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പൂതക്കുളം സ്‌കൂളിലെ സിപിഎമ്മിന്റെ പോഷകസംഘടനയായ കെഎസ്ടിഎ യൂണിയനില്‍പെട്ട അധ്യാപകനെതിരെ പെണ്‍കുട്ടികളുടെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വച്ചതിന് പോലീസ്സ് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു ഇതിനെ തുടര്‍ന്ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപെട്ട് സ്‌കൂളിന്റെ പ്രവര്‍ത്തനം നിരന്തരമായി തടസപ്പെടുത്തുകയും ചെയ്തിരുന്നു. അധ്യാപകനെ സ്ഥലം മാറ്റികൊണ്ട് സസ്‌പെന്‍ഷന്‍ ഒഴിവാക്കാനുള്ള സിപിഎം നേതാക്കളുടെ തിരക്കഥ അനുസരിച്ച് സ്‌കൂളിനെതിരെ സമരം നടത്തുകയും അദ്ധ്യാപനം തടസപ്പെടുത്തുകയും ചെയ്യുന്ന എസ്എഫ് ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നടപടിയെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ അക്രമിക്കുകയും ചെയ്തിരുന്നു. ആക്രമിക്കുന്നത് കണ്ടു തടയുകയും ചോദ്യം ചെയ്യുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ആസൂത്രിതമായി മാരകായുധങ്ങളുമായി സംഘടിച്ച് സിപിഎമ്മുകാര്‍ വീട് കയറി കൊല്ലാന്‍ ശ്രമം നടത്തുകയായിരുന്നു. ഭാഗ്യംകൊണ്ട് അപായപ്പെടുത്താനുളള ശ്രമത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ രക്ഷപ്പെടുകയായിരുന്നു. തലയ്ക്കും കൈക്കും പരിക്കേറ്റ സജിത്ത്, സനില്‍ അജിത്ത് തുടങ്ങിയവര്‍ ഇപ്പോള്‍ നെടുങ്ങോലം ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ സജിത്തിന്റെ വീടിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. സിപിഎം പാര്‍ട്ടി ഏരിയാ നേതാക്കളും പാര്‍ട്ടി ബ്രാഞ്ച് ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുളളവരുടെ നേതൃത്വത്തിലാണ് അക്രമമെന്നത് ശ്രദ്ധേയമാണ്. സിപിഎം യൂണിയനില്‍പെട്ട അധ്യപകനെ സംരക്ഷിക്കാന്‍ സിപിഎം സ്‌കൂളിനെതിരെ നടത്തുന്ന സമരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി യാതൊരു രാഷ്ട്രീയ സംഘര്‍ഷങ്ങളുമില്ലാതെ സമാധാനം നിലനില്‍ക്കുന്ന പൂതക്കുളം മേഖലയില്‍ അക്രമം നടത്തി സമാധാനം തകര്‍ക്കാനുളള സിപിഎം ശ്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളിനെ തകര്‍ക്കാനുള്ള സിപിഎം നിലപാടിനെതിരെ ജനകീയമായ സമര പരിപാടികള്‍ നടത്താനുളള നീക്കത്തിലാണ് സംഘപരിവാര്‍ നേതൃത്വം

കല്ലുവാതുക്കല്‍ പഞ്ചായത്ത് റോഡുകളുടെ ശവപ്പറമ്പ് by അരുണ്‍സതീശന്‍

ചാത്തന്നൂര്‍: പൊട്ടിപ്പൊളിഞ്ഞ റോഡുകളും മരണക്കുഴികളാകുന്ന ഗട്ടറുകളുമായി കല്ലുവാതുക്കല്‍ പഞ്ചായത്ത് നിവാസികള്‍ നട്ടം തിരിയുന്നു. നരേന്ദ്രമോദിസര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശഗ്രാമപദ്ധതിയില്‍ കല്ലവാതുക്കല പഞ്ചായത്തിനെയും ഉള്‍പ്പെടുത്താന്‍ ഏതെങ്കിലും ജനപ്രതിനിധി തയ്യാറകണമെന്ന ആവശ്യമാണ് ഇപ്പോള്‍ നാട്ടുകാര്‍ ഉന്നയിക്കുന്നത്. വര്‍ഷങ്ങളായിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും നടക്കാത്ത റോഡുകളാണ് പഞ്ചായത്തിലുടനീളമുള്ളതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ കാലവര്‍ഷം കഴിയട്ടെ, തുലാവര്‍ഷം കഴിയട്ടെ തുടങ്ങിയ ഉറപ്പുകള്‍ ഓരോന്നായി പറഞ്ഞ് മുന്നോട്ടുപോകുകയാണ് എംഎല്‍ഏ അടക്കമുള്ള ജനപ്രതിനിധികള്‍. പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ കല്ലുവാതുക്കല്‍-ഓയൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു. കല്ലുവാതുക്കല്‍ വില്ലേജ് ഓഫീസ് മുതല്‍ അടുതല പാലംവരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് തകര്‍ന്നത്. ഈ റോഡ് പൊളിഞ്ഞതോടെ ഇരുചക്രയാത്രക്കാരും കാല്‍നടക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. കല്ലുവാതുക്കലില്‍നിന്ന് ഓയൂരിലേക്കുള്ള പ്രധാനപാതയാണ് അധികൃതരുടെ അവഗണനമൂലം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. അടുതല പമ്പുഹൗസിനു സമീപം റോഡിന്റെ മധ്യഭാഗം പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. റോഡിന്റെ മധ്യേയാണ് പമ്പുഹൗസില്‍നിന്നുള്ള പ്രധാന പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇടയ്ക്കിടെ പൈപ്പ് പൊട്ടിയൊഴുകിയതിനാല്‍ റോഡ് വിണ്ടുകീറുന്നു. ഇതോടെ യാത്ര ദുസ്സഹമാകുന്നു. ക്വാറികളില്‍നിന്നുള്ള ലോറികള്‍ നിരവധി ഇതുവഴി കടന്നുപോകുന്നുണ്ട്. പാറച്ചീളുകള്‍ അടുക്കി അപകടം കൂടാതെ ലോറികള്‍ പോകുമെങ്കിലും ചെറിയ വാഹനങ്ങള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൂടാതെ പൈപ്പ്‌ലൈന്‍ പൊട്ടിയൊഴുകുന്ന ചെളിവെള്ളം സമീപത്തെ കച്ചവടക്കാരെയും വലയ്ക്കുന്നു. പാരിപ്പള്ളി മുക്കട ജവഹര്‍ ജംഗ്ഷന്‍ റോഡും പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. മടത്തറയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പാരിപ്പള്ളി ടൗണിലെത്താതെ ദേശീയപാതയില്‍ കയറാനുള്ള ബൈപ്പാസ് റോഡാണിത്. യാത്രക്കാര്‍ക്ക് വളരെയധികം ഉപയോഗമുള്ള ഈ റോഡ് തകര്‍ന്നിട്ടും അനങ്ങാപ്പാറ നയം സീകരിക്കുകയാണ് അധികാരികള്‍. പ്രശസ്തമായ ശ്രീരാമപുരം ക്ഷേത്രത്തിലേക്കുള്ള റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങളാകുന്നു. ദേശീയപാതയില്‍ ശ്രീരാമപുരത്ത് നിന്നും ക്ഷേത്രത്തിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്നുകിടക്കുന്നത്. ക്ഷേത്രം റോഡ് തകര്‍ന്നതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ഒന്നരവര്‍ഷം മുമ്പ് എംഎല്‍എ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവാക്കിയെന്ന് പരസ്യബോര്‍ഡുകള്‍ നിരത്തി പ്രഖ്യാപിച്ച മീനബലം ഗുരുമന്ദിരം ശാസ്ത്രിമുക്ക് റോഡിലും യാത്ര ദുരിതമയമാണ് എല്ല് നുറുങ്ങാതെ യാത്ര ചെയ്യണമെങ്കില്‍ നല്ലനേരം നോക്കണം. ടാറിംഗ് പൊളിഞ്ഞ് ഗര്‍ത്തങ്ങളായി മാറിയ പാതയില്‍ നടക്കാന്‍പോലും കഴിയില്ല. ഈ റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉദ്യോഗസ്ഥരും കരാറുകാരുമായി എംഎല്‍എയുടെ പാര്‍ട്ടിക്കാര്‍ നടത്തിയ അഴിമതിയാണ് ഈ റോഡ് ഇത്രയും പെട്ടെന്ന് തകരാന്‍ കാരണമെന്നാണ് ആരോപണം. ഇളംകുളം തൊളിക്കുഴി വഴിയുള്ള വിലവൂര്‍കോണം ലിങ്ക് റോഡും തകര്‍ന്നുകഴിഞ്ഞു കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ എംഎല്‍എ അടക്കമുള്ള ഇടതുവലത് ജനപ്രതിനിധികളുടെ റോഡ് വികസനപ്രഖ്യാപനങ്ങള്‍ വഴിപാടായി മാറുകയാണെന്നതിന്റെ തെളിവുകളാണിത്. സമരങ്ങള്‍ പലതും നടന്നെങ്കിലും റോഡ്‌വികസനം ഇപ്പോഴും അന്യമാണ്. കാല്‍നടക്കാരും വിദ്യാര്‍ത്ഥികളുമാണ് യാത്രാദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയെടുത്തിട്ടില്ല



അമൃതകാരുണ്യം പകര്‍ന്ന് കുട്ടിപ്പോലീസ് by Arunsatheesan

ചാത്തന്നൂര്‍: പാരിപ്പള്ളി അമൃതസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രണ്ടുവര്‍ഷം പിന്നിടുന്നു. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അമൃതയിലെ കുട്ടിപോലീസ് നേതൃത്വം നല്‍കുന്നു. സ്വന്തമായി കിടപ്പാടം പോലുമില്ലാതെ, വീടുകളില്‍ നിന്ന് വീടുകളിലേക്ക് നടന്ന് പത്രവിതരണം നടത്തിയിരുന്ന പരവൂര്‍ സ്വദേശി സതീഷ്ബാബുവിന് സൈക്കിള്‍ വാങ്ങിക്കൊടുത്തുകൊണ്ടാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആരോഗ്യബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഡെങ്കിപ്പനിക്കെതിരെ ആയിരത്തോളം ഭവനങ്ങള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. പെട്ടിയോട്ടോകളിലും മാര്‍ക്കറ്റിലും വില്‍ക്കാന്‍ വച്ചിരുന്ന ചീഞ്ഞളിഞ്ഞ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച് കുട്ടിപോലീസ് മാതൃകയായി. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യ, മയക്കുമരുന്ന് ആസക്തിക്കെതിരെ ബോധവല്‍ക്കരണവും സെമിനാറുകളും നടത്തി. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന സ്‌കൂളിനുമുന്നിലെ ട്രാഫിക് നിയന്ത്രണം നടത്തുന്നതും ഈ കുട്ടികളാണ്. അതുകൊണ്ടുതന്നെ സ്‌കൂളിന് എതിര്‍വശമുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് വരുന്ന പ്രായമുള്ള രോഗികള്‍ക്ക് ഈ കുട്ടികള്‍ ആശ്വാസമാണ്. ട്രാഫിക് സംവിധാനം നിയന്ത്രിക്കുന്നതിന് പാരിപ്പള്ളി പോലീസിന്റെ പിന്തുണയു