Thursday, May 29, 2014

സ്കൂള്‍ പ്രവേശനം പാവപെട്ടവന് കീറാമുട്ടി

രക്ഷിതാക്കളുടെ നടുവൊടിച്ചു ഫീസ്‌ വര്‍ധനവ്‌ 

ചാത്തന്നൂര്‍ : പല ഇനങ്ങളിലുള്ള ഫീസും പഠനോപകരണങ്ങളുടെ വിലയും കുത്തനെ ഉയര്‍ത്തിയതോടെ അണ്‍ എയ്ഡഡ്, സി.ബി എസ ഇ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠനച്ചെലവ് കുതിച്ചുയരുന്നു.

പല സ്കൂളുകളിലും ട്യൂഷന്‍ ഫീസ് 15 മുതല്‍ 30 ശതമാനംവരെ വര്‍ധിപ്പിച്ചു. പാഠപുസ്തകവും നോട്ട് ബുക്കും വില്‍പ്പനയ്ക്ക് പുറമെ യൂണിഫോമും ബാഗും കുടയുംവരെ വിപണനംചെയ്താണ് ചില മാനേജ്മെന്റുകളുടെ ചൂഷണം. 
എല്ലാ സൗകര്യവും ഒരുകുടക്കീഴില്‍ എന്നാണ് പ്രചാരണമെങ്കിലും കുട്ടികള്‍ സ്കൂളില്‍ ചേരുന്നതോടെ രക്ഷാകര്‍ത്താക്കളുടെ കീശ കാലിയാകും. ഒരു കുട്ടിയെ സ്കൂളിലയയ്ക്കാന്‍ 13,000 മുതല്‍ 25,000 രൂപവരെ വേണം.ചില ക്ലാസുകളില്‍ മുകളിലേക്ക് പോകും തോറും അതിലും കൂടും.

ചാത്തന്നൂര്‍ ,പരവൂര്‍ ,കൊട്ടിയം മേഖലകളില്‍ അംഗീകാരത്തോടെയും ഇല്ലാതെയും നിരവധി അണ്‍ എയ്ഡഡ്,സി.ബി.എസ ഇ സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. 400 മുതല്‍ 3400 കുട്ടികള്‍വരെ ഇത്തരം സ്കൂളുകളില്‍ പഠിക്കുന്നു.

ഇവിടങ്ങളിലെ കൂടുതല്‍ കുട്ടികളും അണ്‍ എയ്ഡഡ്സ്,സി ബി എസ ഇ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ്. എല്‍കെജി പ്രവേശനത്തിന് കഴിഞ്ഞവര്‍ഷം ആളും തരവും നോക്കി 15,000 മുതല്‍ മുകളിലോട്ട്രൂള്ള

രുപയാണ് ചാത്തന്നൂരിലെ പ്രമുഖ സ്കൂളുകള്‍ ഡൊണേഷനായി വാങ്ങിയത്. പ്രതിമാസ ഫീസ് 600 രൂപയും. മറ്റ് സ്കൂളുകളിലും ഇതിനടുത്തോ ഇതില്‍ കൂടുതലോ ആണ്. യുകെജിയില്‍ ഡൊണേഷനില്ല. പകരം പ്രതിമാസ ഫീസിനുപുറമെ 3650 രൂപ സ്പെഷ്യല്‍ ഫീസ് ഈടാക്കി. ഇത്തവണ ഇത് മുപ്പത് ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നുമുതല്‍ 6 വരെയുള്ള ക്ലാസുകളില്‍ ട്യൂഷന്‍ ഫീസ് 650 രൂപയായിരുന്നത് ഇത്തവണ 800 രൂപവരെ ഉയര്‍ത്തിയിട്ടുണ്ട്.

7 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍700 രൂപവരെയായിരുന്ന ട്യൂഷന്‍ ഫീസ് ആയിരത്തിനടുത്തെത്തി. പ്ലസ് വണ്‍, പ്ലസ്ടു ബാച്ചുകളില്‍ കംപ്യൂട്ടര്‍ സയന്‍സിന് 900 രൂപയും മറ്റ് സയന്‍സ് വിഷയങ്ങള്‍ക്ക് 1100 രൂപയുമായിരുന്നത് 1200 മുതല്‍ 1500 രൂപവരെയായി. പ്ലസ് വണ്ണിന് മുന്‍വര്‍ഷം 25,000 രൂപയാണ് ഒരു പ്രമുഖ സ്കൂള്‍ ഡൊണേഷന്‍ വാങ്ങിയത്. പ്ലസ്ടുവിന് ജൂണില്‍ 6450 രൂപ സ്പെഷ്യല്‍ ഫീസും. ഇത്തവണ ഇതും കുതിച്ചുയരും. ഫീസിനു പുറമെ യൂണിഫോമും പാഠപുസ്തകങ്ങളും നോട്ട്ബുക്കും ഷൂസും ടൈയുംവരെ വിറ്റ് കമീഷന്‍ പറ്റുന്നു.

കുടയും ബാഗും ഉള്‍പ്പെടെ പൊതു വിപണിയില്‍നിന്ന് ഒന്നും വാങ്ങാന്‍ അനുവദിക്കില്ല. ഓരോന്നിനും 15 ശതമാനം വരെ കമീഷന്‍ മാനേജ്മെന്റിന് ലഭിക്കുന്നതായാണ് വിവരം. ചാത്തന്നൂരിലെ ഒരു പ്രമുഖ സ്കൂളില്‍ നോട്ട്ബുക്കും പാഠപുസ്തകങ്ങളും വാങ്ങുന്നതിന് ക്ലാസ് തിരിച്ച് വില നിശ്ചയിച്ച് നല്‍കി. 3-ാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ഇതിനു മാത്രമായി 2900 രൂപ അടയ്ക്കണം. ഈ സ്കൂളില്‍ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ വരുമാനം 3.29 കോടിയാണ്. ഡൊണേഷനും സ്പെഷ്യല്‍ ഫീസും കൂടിച്ചേര്‍ത്താല്‍ ഇത് 40 കോടിയോളംവരും. സ്കൂള്‍ ബസുള്ള സ്കൂളുകളില്‍ യാത്രാച്ചെലവായി ദൂരം അനുസരിച്ച് പ്രതിമാസം 1200 രൂപവരെ ഈടാക്കുന്നുണ്ട്. സി ബി എസ ഇ അണ്‍ എയ്ഡഡ് സ്കൂളുകളിലൊന്നിലും ഏകീകൃത ഫീസില്ല. പഠന നിലവാരവും സ്കൂളുകളുടെ സൗകര്യവും മറ്റും കണക്കിലെടുത്താണ് ഫീസ് നിശ്ചയിക്കുന്നതെന്നാണ് ഇവരില്‍ ഭൂരിപക്ഷവും അവകാശപ്പെടുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രക്ഷാകര്‍ത്താക്കള്‍.


No comments:

Post a Comment